മലപ്പുറം: നിലമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച 32 കിലോഗ്രാം ചന്ദനമരത്തിന്റെ കഷണങ്ങൾ വനം വിജിലൻസ് വിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കിഴിശേരി മുണ്ടുപറമ്പ് സ്വദേശികളായ അബ്ദുൾ നാസർ (48), സുഹൃത്ത് അബ്ദുൾ റഹ്മാൻ (56) എന്നിവരാണ് പിടിയിലായത്.
ചന്ദനം വിൽപ്പന ലക്ഷ്യമിട്ടാണ് സൂക്ഷിച്ചതെന്നാണ് സൂചന. പുളിയക്കോട് സ്വദേശിയായ അബ്ദുൾ നാസറിന്റെ വീടിന് സമീപത്തെ ഷെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനച്ചീളുകളും കഷണങ്ങളും കണ്ടെത്തിയത്.
രഹസ്യ വിവരത്തെത്തുടർന്ന് വനം വിജിലൻസ് വിഭാഗം പ്രതികളെ കുറച്ച് നാളുകളായി നിരീക്ഷിച്ച് വരികയായിരുന്നു. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വനം വിജിലൻസ് അറിയിച്ചു. പിടിച്ചെടുത്ത ചന്ദനവും പ്രതികളെയും തുടർനടപടികൾക്കായി കൊടുമ്പുഴ വനം സ്റ്റേഷന് കൈമാറും. കൊടുമ്പുഴ സ്റ്റേഷനായിരിക്കും കേസിന്റെ തുടരന്വേഷണം നടത്തുകയെന്ന് റേഞ്ച് ഓഫീസർ വ്യക്തമാക്കി.
വനം വിജിലൻസ് റേഞ്ച് ഓഫീസർ ബി. ബിജേഷ് കുമാർ, എസ്.എഫ്.ഒ. വി. ജോസ്‌മോൻ, ബി.എഫ്.ഒ.മാരായ സി. അനിൽകുമാർ, എസ്. സത്യരാജ് എന്നിവരാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.


