കാഞ്ഞങ്ങാട് : തദ്ദേശഭരണ തിരഞ്ഞെടുപ്പ് ദിവസം ഹൊസ്ദുർഗ് ഇൻസ്പെക്ടർ അനൂപ് കുമാറിനെയും പോലീസുകാരെയും ആക്രമിച്ച സംഭവത്തിൽ നിയുക്ത പഞ്ചായത്തംഗം അറസ്റ്റിൽ. അജാനൂർ പഞ്ചായത്തിലെ വാർഡ് 24-ൽനിന്ന് വിജയിച്ച മുസ്‌ലിം ലീഗിലെ സി.എച്ച്.നിസാമുദ്ദീനെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തത്. ചിത്താരി ഹിമായത്തുൽ യുപി സ്കൂളിലെ ബൂത്തിൽ ഇടതുമുന്നണി ഏജൻറുമാരായ ഐഎൻഎൽ പ്രവർത്തകരെ ആക്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്കൂളിലെത്തിയത്. സംഘടിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർ പോലീസിന്റെ കൃത്യനിർവഹണം തടസ്സപെടുത്തി ആക്രമിച്ചുവെന്നായിരുന്നു കേസ്. നിസാമുദ്ദീൻ ഉൾപ്പെടെ 19 യുഡിഎഫുകാർക്കെതിരെയായിരുന്നു കേസ്. നിസാമുദ്ദീൻ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് അടുത്തദിവസം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.


