തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; കൂടുതൽ വോട്ട് കോൺഗ്രസിന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 29.17 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. സിപിഐഎമ്മിന് 27.16 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതം 14.76 ശതമാനമാണ്. മുന്നണി തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്ത് വിട്ടിരിന്നു. ഇപ്പോള്‍ പാര്‍ട്ടികല്‍ തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കാണ് പുറത്ത് വന്നത്.


ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്നര ശതമാനത്തിന്റെ വര്‍ധന കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ അര ശതമാനം വോട്ട് വിഹിതം കൂടുതല്‍ തന്നെയാണ് സിപിഐഎമ്മിന്. തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ .04 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ 30 ശതമാനത്തിന് മുകളിലാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. സിപിഐഎമ്മിന് രണ്ട് ജില്ലകളില്‍ മാത്രമാണ് 30 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതമുള്ളത്. അത് കണ്ണൂരും പാലക്കാടും മാത്രമാണ്. ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ആകെ നേടാനായിട്ടുള്ളത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. 19 ശതമാനത്തിനടുത്ത് വോട്ടുകള്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലും നേടി.


വോട്ടു വിഹിതത്തില്‍ നാലാം സ്ഥാനം മുസ്ലിം ലീഗിനാണ്. 9.77 ശതമാനമാണ് വിഹിതം. അതേസമയം, സിപിഐയാണ് ദയനീയ പ്രകടനം തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്. പാര്‍ട്ടി 10 ശതമാനത്തില്‍ അധികം വോട്ട് നേടിയത് കൊല്ലം ജില്ലയില്‍ മാത്രമാണ്. വടക്കന്‍ ജില്ലകളില്‍ 4% പോലും കടക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: