ശിവഗിരി: വർക്കല ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾക്കായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠം അധികൃതരുടെ അഭ്യർത്ഥന പരിഗണിച്ചാണ് കർണാടക സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിയിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
കർണാടക മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് പിണറായി വിജയൻ വേദിയിൽ ഉണ്ടായിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച മന്ത്രിസഭാ യോഗം ഉള്ളതിനാലാണ് ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് അദ്ദേഹം മടങ്ങിയത്. സിദ്ധരാമയ്യ സംസാരിക്കുമ്പോൾ തനിക്ക് വേദിയിൽ തുടരാൻ താല്പര്യമുണ്ടായിരുന്നുവെന്നും എന്നാൽ ഭരണപരമായ തിരക്കുകൾ തടസ്സമായെന്നും പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
അടുത്തിടെയുണ്ടായ ‘ബുൾഡോസർ രാജ്’ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരള, കർണാടക മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കർണാടക സർക്കാരിന്റെ ചില നടപടികളെ പിണറായി വിജയൻ നേരത്തെ വിമർശിച്ചിരുന്നുവെങ്കിലും, ശിവഗിരിയിലെ വേദിയിൽ ഇരുവർക്കുമിടയിലെ സൗഹൃദപരമായ സമീപനമാണ് ദൃശ്യമായത്


