വെനസ്വേലയ്ക്ക് നേരെ യുഎസ് ആക്രമണം, പ്രസിഡന്റിനെയും, ഭാര്യെയും ബന്ദിയാക്കി : അടിയന്തരാവസ്ഥ




കാരക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം എന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ട്രംപ് സ്ഥിരീകരിച്ചു.

വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കി അമേരിക്ക. ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ ആക്രമണ വിവരം സ്ഥിരീകരിച്ചു. കാരക്കാസ്, അറാഹുവ,മിറാൻഡ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു.

തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ആക്രമണം നടന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഏഴോളം സ്‌ഫോടനങ്ങള്‍ നടന്നതായി വെനസ്വേല സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. യുഎസ് വിമാനങ്ങള്‍ കാരക്കസിന് മുകളില്‍ വട്ടമിട്ട് പറന്നിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നാലോളം വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിന് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷിയായെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാ ഗുയ്രായിലും ആക്രമണമുണ്ടായെന്നാണ് വെനസ്വേലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കപ്പെട്ടു. യുഎസ് സൈനിക നീക്കത്തെ വെനസ്വേല അപലപിച്ചു. വെനസ്വേലയ്ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: