വോട്ടർ പട്ടികയിലെ ചെറിയ പിശകുകൾ തിരുത്തുന്നതിന് വോട്ടർമാർ ഇനി ഹിയറിങ്ങിന് ഹാജരാകേണ്ടതില്ല. പേരിലെ അക്ഷരത്തെറ്റ്, വയസ്സ്, വീട്ടുപേര് എന്നിവ രേഖപ്പെടുത്തിയതിലെ ചെറിയ പിഴവുകൾ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) ഉത്തരവാദിത്തത്തിൽ നേരിട്ട് തിരുത്താനാണ് പുതിയ നിർദ്ദേശം. വോട്ടർമാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് ഈ തീരുമാനം.*
*2002-ലെ എസ്.ഐ.ആർ പട്ടികയുമായി വിവരങ്ങൾ പൊരുത്തപ്പെടാത്ത (നോ മാപ്പിങ്) 19.32 ലക്ഷം വോട്ടർമാരിൽ ഭൂരിഭാഗം പേർക്കും നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ രേഖകൾ കൃത്യമായി സമർപ്പിച്ച 5.12 ലക്ഷം പേരെ ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കിയേക്കും.*
*നോട്ടീസ് ലഭിക്കുന്നവർക്കുള്ള ഹിയറിങ് ഈ മാസം ഏഴ്, എട്ട് തീയതികളിൽ ആരംഭിക്കും. ബി.എൽ.ഒമാർ വീടുകളിലെത്തി നോട്ടീസ് നൽകുന്ന നടപടി രണ്ടു ദിവസത്തിനകം പൂർത്തിയാകും. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകമാണ് ഹിയറിങ്ങിന് ഹാജരാകേണ്ടത്.*
*അതേസമയം, കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കുന്നവരെ ഹിയറിങ്ങിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.*
*വോട്ടർ പട്ടികയിലെ ക്രമീകരണങ്ങളുടെ ഭാഗമായി ഒരു വീട്ടിലെ വോട്ടർമാർ വിവിധ ബൂത്തുകളിലായി ചിതറിപ്പോയ അവസ്ഥ പരിഹരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഇവരെ ഒരേ ബൂത്തിൽ അടുത്തടുത്ത ക്രമനമ്പറുകളിലാക്കും.*
*ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് പുതുതായി 5030 ബൂത്തുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. വോട്ടർ പട്ടിക കൂടുതൽ കുറ്റമറ്റതാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥർ.


