Headlines

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്‌ഐടിയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച്‌ നവീകരിക്കാനാണ് താൻ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്.

പിന്നീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാർ നല്‍കിയത്. ഈ മൊഴിയില്‍ ഇപ്പോഴും പത്മകുമാർ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനാണ് തന്ത്രിയെ ചോദ്യം ചെയ്തത്. എന്നാല്‍ താനല്ല പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് എന്നായിരുന്നു തന്ത്രിയുടെ വാദം.

അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ ഇഡി കേസ് എടുത്തു. പിഎംഎല്‍എ നിയമപ്രകാരം ഇസിഐആ‍ർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ, അനുബന്ധ രേഖകള്‍, സാക്ഷി മൊഴികള്‍ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകള്‍ കൈമാറാൻ ഉത്തരവിട്ടിരുന്നത്.

എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചത്. നിലവില്‍ എസ്‌ഐടി കേസില്‍ പ്രതികള്‍ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നാളെ തന്നെ നല്‍കാനാണ് നീക്കം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: