ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ നാല് അധ്യാപകരും സ്കൂളിലെ പ്യൂണും അറസ്റ്റിൽ. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയായ പന്ത്രണ്ടുകാരിയെയാണ് അധ്യാപകർ ഉൾപ്പെടെ നിരന്തരം പീഡനത്തിനിരയാക്കിയത്. ഇതേ സ്കൂളിലെ അധ്യാപകരായ ചന്ദൻ കുമാർ പ്രസ്റ്റി (37), ബിശ്വ രഞ്ജൻ സാഹു (31), രശ്മി കാന്ത ബിശ്വാൾ (47), മിനതി ബായ് (34), പ്യൂൺ രശ്മി രഞ്ജൻ റാണ (32) എന്നിവരാണ് അറസ്റ്റിലായത്.
കുറ്റകൃത്യത്തിന് സഹായിച്ചെന്ന കുറ്റമാണ് അധ്യാപികയായ മിനതി ബായ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിലെ 4, 6 വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതികൾ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് തുടർച്ചയായി മകളെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ജനുവരി 14-നാണ് പീഡന വിവരം മകൾ അമ്മയോട് തുറന്നുപറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ മകൾ കരയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് അവൾ അനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവം നടന്നതിന് ശേഷം ഒരു മാസത്തിലേറെ കഴിഞ്ഞാണ് പരാതി നൽകിയത്. തുടർന്ന് അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മനഃശാസ്ത്ര കൗൺസിലിങ് നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു


