ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്തിരിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ മൃതശരീരങ്ങള്‍ ദൂരസ്ഥലങ്ങളില്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തു.
ക്രിസ്തീയ വിശ്വാസികളായതിന്റെ പേരിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് മാറ്റുന്നത്. ചില മൃതദേഹങ്ങള്‍ ആദ്യം അടക്കംചെയ്ത സ്ഥലത്തുനിന്ന് 50 കിലോമീറ്ററിലധികം അകലെയുള്ള ഇടങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഈ നടപടികള്‍ക്കെതിരെ ഛത്തീസ്ഗഡ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റി എന്ന സന്നദ്ധ സംഘടനയാണ് പൊതുതാല്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ആദിവാസി ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍നിന്ന് പുറത്തെടുക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ച് കോടതി ഛത്തീസ്ഗഢ് സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.
ക്രൈസ്തവര്‍ ബന്ധുക്കളെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍ തീവ്രവര്‍ഗീയ സംഘടനകള്‍ തടസപ്പെടുത്തുകയാണെന്നും മറ്റുള്ളവര്‍ക്കുള്ള അവകാശം ക്രൈസ്തവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
മൃതദേഹങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനെതിരെ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറാകുന്നില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആരോപിച്ചിരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ മൗനസമ്മതത്തോടെയാണ് ഈ പ്രവൃത്തി നടക്കുന്നതെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. മൃതദേഹങ്ങളെപ്പോലും അവഹേളിക്കുന്ന വിധത്തിലേക്ക് വര്‍ഗീയത വളരുന്നു എന്നതിന്റെ സൂചനകളാണ് ഛത്തീസ്ഗഡില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്നത്.


