മലപ്പുറം : പ്രതിശ്രുത വധു മറ്റൊരു യുവാവിനൊപ്പം രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട് പ്രകോപിതനായ യുവാവ് ഇവരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മമ്പാട് കാരാട് നായട്ടുകല്ല് സ്വദേശി അശ്മിലിനെയാണ് കൊലപാതക ശ്രമത്തിന് നിലമ്പൂർ പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മമ്പാട് പൊങ്ങല്ലൂരിൽ വെച്ചാണ് സംഭവം അരങ്ങേറിയത്. അശ്മിലുമായി യുവതിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതാണ്.
ഇതിനിടെയാണ് രാത്രി മറ്റൊരു യുവാവിനൊപ്പം ഇവർ ബൈക്കിൽ പോകുന്നത് അശ്മിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്വന്തം കാറിൽ ഇവരെ പിന്തുടർന്ന പ്രതി പൊങ്ങല്ലൂരിൽ വെച്ച് ബൈക്കിലേക്ക് ബോധപൂർവ്വം കാർ ഇടിച്ചുകയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ നിലമ്പൂർ പോലീസ് അശ്മിലിനെ കസ്റ്റഡിയിലെടുക്കുകയും അപകടമുണ്ടാക്കിയ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.


