അരൂർ: മദ്യ ലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കൊലപാതകം. എഴുപുന്ന പാലസ് ബാറിനുള്ളിലാണ് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായത്. കുമ്പളങ്ങി വലിയ പറമ്പിൽ 32 കാരനായ നിധിൻ ആണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി അരൂർ പോലീസ്. സംഭവത്തിലുൾപ്പെട്ട നാലു പേരെയാണ് എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാത്രി 9.50 ന് പാലസ് ബാറിനുള്ളിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് അടിപിടിയിലും കൊലപാതകത്തിലും എത്തി. മദ്യപിച്ച ശേഷം ബൈക്കിൽ ബാറിനു പുറത്തേക്ക് വന്ന നിധിൻ റോഡരികിൽ ബൈക്കിലിരിക്കുമ്പോൾ പ്രതികളിലൊരാൾ നിധിനെ മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റ് റോഡിൽ കിടന്ന നിധിനെ കുമ്പളങ്ങിയിൽ നിന്നെത്തിയ കൂട്ടുകാർ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോടം തുരുത്ത് പഞ്ചായത്തിൽ അറക്കൽ വിട്ടിൽ അനിൽ (21),വട്ടേക്കാട് വി എസ് ജിത്തു മോൻ (27),വൈപ്പിൻ ചേരി ജിബിൻ (25), കുന്നേൽ വീട്ടിൽ ജിനു ഷാജി (27) എന്നിവരെയാണ് അരൂർ എസ് എച്ച് ഒ.വി പിൻദാസിന്റെ നേതൃത്വത്തിലുള്ള കസ്റ്റഡിയിലെടുത്തത്. പ്രതികൾ കുത്തിയതോട് പൊലിസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ്. കൊല്ലപ്പെട്ട നിധിന്റെ പേരിലും പള്ളുരുത്തി പൊലിസ് സ്റ്റേഷനിൽ മയക്കുമരുന്നു കേസുകളുമുണ്ട്.


