സ്വന്തം രാജ്യത്തെ ആരാധകര്‍ക്ക് മുന്നില്‍ അവസാന മല്‍സരം കളിച്ച് ലയണല്‍ മെസി



അര്‍ജന്റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയത്തില്‍ സാംബിയക്കെതിരേ സൗഹൃദ മല്‍സരത്തിലാണ് മുപ്പത്തിയെട്ടുകാരനായ മെസി വിടവാങ്ങല്‍ മല്‍സരം കളിച്ചത്. അര്‍ജന്റീനയുടെ മണ്ണില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്‍ കളിക്കുന്ന അവസാന മല്‍സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവന്‍ മെസി ചാന്റുകളാല്‍ മുഖരിതമായിരുന്നു. ആരാധകരുടെ സ്‌നേഹപ്രവാഹം കണ്ട് കണ്ണുനീര്‍ തുടയ്ക്കുന്ന മെസിയുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

വികാരത്തള്ളിച്ചയിലും ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും ഗ്രൗണ്ടില്‍ തന്റെ മാസ്മരിക പ്രകടനത്തിന് ഒട്ടും കുറവുണ്ടാവില്ലെന്ന് മെസി തെളിയിച്ചു. സാംബിയക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ ഒരു ഗോളും ഒരു അസിസ്റ്റുമായാ മെസി തിളങ്ങി. നാലാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് ഗോളിന് വഴിയൊരുക്കിയായിരുന്നു മെസി തുടക്കം കുറിച്ചത്. 43ാം മിനിറ്റില്‍ മെസി സ്വന്തം പേരില്‍ ഒരു ഗോള്‍ കുറിച്ചു. മെസിക്കും അല്‍വാരസിനും പുറമെ 50ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്ന് നിക്കൊളാസ് ഒട്ടമെന്‍ഡിയും ഇഞ്ചുറി ടൈമില്‍ വാലന്റൈന്‍ ബാര്‍ക്കോയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടപ്പോള്‍ 68ാം മിനിറ്റില്‍ ഡൊമനിക്ക് ചന്ദ നേടിയ സെല്‍ഫ് ഗോള്‍ സാംബിയയുടെ തോല്‍വിഭാരം കൂട്ടി.

ജൂണ്‍ 11ന് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി തുടങ്ങുന്ന 2026 ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീനയില്‍ വെച്ച് നടക്കുന്ന അവസാന ഹോം മല്‍സരമായിരുന്നു ഇത്. മല്‍സരത്തിലുടനീളം കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് തങ്ങളുടെ ഇതിഹാസത്തിന് ആദരവ് നല്‍കിയത്. വെള്ളിയാഴ്ച നടന്ന മൗറിറ്റാനക്കെതിരായ സൗഹൃദ മല്‍സരത്തില്‍ 2-1ന്റെ നേരിയ ജയം മാത്രമായിരുന്നു അര്‍ജന്റീന നേടിയത്. തുടര്‍ന്ന് ലോകകപ്പ് ടീമില്‍ സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ശനമുന്നറിയിപ്പുമായി കോച്ച് ലിയോണല്‍ സ്‌കലോണി രംഗത്തെത്തിയിരുന്നു. 2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇറങ്ങിയ ഫൈനല്‍ ഇലവനോട് സമാനമായ ഇലവനെയാണ് സാംബിയക്കെതിരെയും കോച്ച് ഗ്രൗണ്ടിലിറക്കിയത്. പരിക്കേറ്റ റോഡ്രിഗോ ഡി പോളും വിരമിച്ച എയ്ഞ്ചല്‍ ഡി മരിയയും മാത്രമായിരുന്നു ശ്രദ്ധേയമായ അസാന്നിധ്യങ്ങള്‍. ലോകകപ്പിന് ശേഷം മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ, ഈ മല്‍സരം അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: