തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്കുകളും അദ്ദേഹം പുറത്തുവിട്ടു. ആകെ 2,71,42,952 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിച്ചിട്ടുണ്ട്. 1200-ൽ അധികം വോട്ടർമാരുള്ള ബൂത്തുകൾക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 352 ബൂത്തുകൾ വനിതകൾ ആണ് നിയന്ത്രിക്കുന്നത്. 37 ബൂത്തുകൾ ഭിന്നശേഷികരും നിയന്ത്രിക്കുന്നുണ്ട്. വീട്ടിൽ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം പ്രയോജനപ്പെടുത്തി നിലവിൽ 98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. പോസ്റ്റൽ വോട്ടുകളിൽ 95 ശതമാനവും പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
പോളിംഗ് ഉദ്യോഗസ്ഥരുടെയും അടിയന്തര സർവീസിലുള്ളവരുടേയുമടക്കം വോട്ടിംഗ് പുരോഗമിക്കുകയാണ്. പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനം പേർ ഇതിനകം വോട്ട് ചെയ്തു. അതേസമയം, ഏപ്രിൽ 29-ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാൻ വിലക്കുണ്ടെന്ന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. അഭിപ്രായ സർവേകൾക്ക് ഇന്ന് വൈകിട്ട് ആറുമുതൽ പോളിംഗ് അവസാനിക്കുന്നത് വരെ നിരോധനവും ഏർപ്പെടുത്തിയിരിക്കുകയാണ്. പോസ്റ്റൽ ബാലറ്റ് കിട്ടാത്ത പ്രശ്നം. ബാലറ്റുകൾ വരണാധികാരികളുടെ കയ്യിലുണ്ട്. നാളെ വിതരണ കേന്ദ്രത്തിൽ വോട്ട് ചെയ്യാൻ സൗകര്യം ഉണ്ട്. അത് ഉപയോഗപ്പെടുത്തണമെന്നും പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 46.71 കോടി രൂപയുടെ പിടിച്ചെടുത്തെന്നും അധികൃതർ അറിയിച്ചു.


