വാഷിങ്ടൺ: ഇറാനിൽ സമാധാനത്തിനുള്ള വഴി തെളിയുന്നു. ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന നിലപാടിൽ അമേരിക്കയിൽ നിന്നും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായാൽ, രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാൻ്റെ ഇടപെടലിനെ തുടർന്നാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് തൻ്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ പാക് നേതാക്കൾ അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻതന്നെ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും’.- ട്രംപ് കുറിച്ചു.
ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് നേരത്തെ ട്രംപിനോട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അഭ്യർത്ഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു


