പാലക്കാട്: കേരളത്തിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉണ്ടാകില്ലെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയിരുന്നു. അതിനാൽ ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു.
വെെദ്യുതി ഉപയോഗം ഉയർന്നതോടെ സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് വ്യാപകമാണെന്ന് പരാതികൾ ഉയരുന്നുണ്ട്. രാത്രി 15 മിനിട്ട് വീതം പലതവണ വെെദ്യുതി മുടങ്ങുന്നുണ്ട് എന്നാണ് ആക്ഷേപം.
അതേസമയം, കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വേനൽ മഴ കുറഞ്ഞതും കനത്ത ചൂടിൽ ഉത്പാദനം കൂടിയതുമാണ് കാരണം. ഈ നില തുടർന്നാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കും. ഉയർന്ന നിരക്കിൽ പുറത്തുനിന്ന് കൂടുതൽ വാങ്ങേണ്ടി വരും. അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 32 ശതമാനം ജലം. കഴിഞ്ഞ വർഷം 41 ശതമാനമുണ്ടായിരുന്നു. 1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേയുള്ളൂ. ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.
രാവിലത്തെ വൈദ്യുതി ഉപഭോഗവും ആവശ്യകതയും കൂടിയാൽ പ്രശ്‌നമില്ല. അതിന് വേണ്ട വൈദ്യുതി ലഭ്യമാണ്. വൈകുന്നരത്തെ ആവശ്യത്തിനാണ് വൈദ്യുതി ഇല്ലാത്തത്. ഡേ എഹഡ് മാർക്കറ്റിങ്ങിലൂടെ വൈദ്യുതി വാങ്ങുന്നതിന് നിരക്ക് കൂടുതലായതിനാലാണ് നിരക്ക് കുറഞ്ഞ ടേം എഹഡ് മാർക്കറ്റിങ്ങിലൂടെ 250 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാർ ഉണ്ടാക്കി വാങ്ങാൻ കെഎസ്ഇബി ശ്രമിച്ചത്. വിവരങ്ങൾ കൃത്യമായി നൽകാത്തതിനാൽ വൈദ്യുതി വാങ്ങാനുള്ള അനുമതി റഗുലേറ്ററി കമ്മീഷൻ ഇതുവരെ നൽകിയില്ല

