കൊച്ചി: തിരുമാറാടി ഒലിയപ്പുറത്ത് ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. വീട്ട് മുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്.
അതേസമയം, പാമ്പ് കടിയേറ്റുള്ള മരണം തടയാൻ റഫറൽ പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി. ഐസിയു, വെന്റിലേറ്റർ സൗകര്യമില്ലാത്ത ആശുപത്രികൾ ആൻറിവനം ലഭ്യമായിട്ടുള്ള തൊട്ടടുത്ത സർക്കാർ-സ്വകാര്യ ആശുപത്രികളുടെ ചാർട്ട് തയ്യാറാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള സ്ഥാപന മേധാവികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
എന്നാൽ സംസ്ഥാനത്ത് പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയിലാണ് ഡോക്ടർമാർ. പാമ്പ് കടിയേറ്റ് ഉള്ള 60% കേസുകളിലും ആന്റിവെനം നൽകിയാൽ തീവ്രമായ അലർജി ഉണ്ടാകുമെന്നതാണ് ആശങ്കയ്ക്ക് കാരണം. താലൂക്ക് തലം വരെയുളള ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാര്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്.
താഴെത്തട്ടിലുള്ള ആശുപത്രികളിൽ വെന്റിലേറ്ററും ഐസിയുവും കൃത്യമായ നിരീക്ഷണ സംവിധാനവും സജ്ജമല്ലെങ്കിൽ ആന്റിവെനം നൽകുന്നത് രോഗിയെ അപകടത്തിലാക്കും. മാരകമായ അലർജി റിയാക്ഷനുകൾ മിനിട്ടുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടുത്തും. തീവ്രമായ അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടായാൽ നേരിടാനുള്ള സൗകര്യങ്ങൾ വേണം. ജീവൻരക്ഷാ ഉപകരണങ്ങളും മുഴുവൻ സമയ ഡോക്ടർമാരും വേണം. ശ്വാസതടസം, ഹൃദയസ്തംഭനം പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വെന്റിലേറ്ററും ഐസിയുവും വേണം

