Headlines

വോട്ടെണ്ണലിന് മുമ്പ് പശ്ചിമ ബംഗാളിൽ വിവാദം കനക്കുന്നു;  സ്ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ

കൊൽക്കത്ത: വോട്ടെണ്ണലിന് മുമ്പ് പശ്ചിമ ബംഗാളിൽ വിവാദം കനക്കുന്നു. കൊൽക്കത്തയിലെ ഒരു സ്ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രതിഷേധിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്.

ഖുദിറാം അനുശീലൻ കേന്ദ്രയിലെ സ്ട്രോങ് റൂമിൽ ക്രമക്കേട് നടന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാക്കളും സ്ഥാനാർഥികളുമായ കുനാൽ ഘോഷ്. ശശി പാഞ്ജ എന്നിവർ സ്ഥലത്ത് ധർണ ആരംഭിച്ചു. സ്ട്രോങ് റൂമിന് പുറത്ത് കാവലിരുന്ന തൃണമൂൽ പ്രവർത്തകരോട് ഉച്ചയോടെ പിന്മാറാൻ ആവശ്യപ്പെട്ടതായും, തുടർന്ന് സ്ട്രോങ് റൂം തുറന്ന് ബിജെപി പ്രവർത്തകരെ മാത്രമാണ് അകത്ത് പ്രവേശിപ്പിച്ചതെന്നും തൃണമൂൽ ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്.

‘പാർട്ടി പ്രവർത്തകരും അനുയായികളും വൈകുന്നേരം 3:30 വരെ സ്‌ട്രോങ് റൂമിന് പുറത്ത് ഉണ്ടായിരുന്നു. പെട്ടെന്ന്, വൈകുന്നേരം 4 മണിക്ക് സ്‌ട്രോങ് റൂം വീണ്ടും തുറക്കുമെന്ന അറിയിപ്പ് ലഭിച്ചു. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകരെ ബന്ധപ്പെട്ടപ്പോൾ അവർ അവിടെനിന്ന് പോയതായി പറഞ്ഞു. ഈ ഘട്ടത്തിൽ ഞങ്ങൾ ഇവിടെയെത്തി. ഇപ്പോൾ ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. ബിജെപിയെ ക്ഷണിച്ചു. സ്‌ട്രോങ് റൂമിനുള്ളിൽ എന്തൊക്കെയോ പ്രവർത്തനം നടന്നതായി സിസിടിവിയിൽ കണ്ടു. ബാലറ്റ് പേപ്പറുകൾ അകത്തേക്ക് മാറ്റുന്നു. പോസ്റ്റൽ ബാലറ്റുകൾ പ്രോസസ്സ് ചെയ്യുകയാണെങ്കിൽ, അവ എവിടെ നിന്ന് വന്നു? എന്തുകൊണ്ടാണ് ഞങ്ങളെ ഇക്കാര്യങ്ങളൊന്നും അറിയിക്കാത്തത്?’ കുനാൽ ഘോഷ് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളും തൃണമൂൽ പുറത്തുവിട്ടിട്ടുണ്ട്. സ്‌ട്രോങ് റൂം തുറന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കണം. എന്തുകൊണ്ട് ആരെയും അറിയിച്ചില്ലെന്ന് ശശി പാഞ്ജയും ചോദിച്ചു.

ബിജെപിക്ക് അനുകൂലമായി എക്‌സിറ്റ് പോൾ പ്രവചനങ്ങൾ വന്നതിന് പിന്നാലെ കനത്ത ജാഗ്രത പാലിക്കണമെന്ന് മമതാ ബാനർജി പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു. ‘പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, എന്നാൽ രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക. കാവൽ നിൽക്കൂ, എനിക്ക് കാവൽ നിൽക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും. രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക’ മമത നേതാക്കളോടായി പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: