എറണാകുളം : അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും അവ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി. സ്റ്റണ്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്യുന്നവരെ കുടുക്കാനാണ് എംവിഡിയുടെ നിർണായക നീക്കം. ദൃശ്യങ്ങളോ മറ്റോ ചിത്രങ്ങളോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചാൽ പിഴയെ കൂടാതെ നിർബന്ധിത കൗൺസിലിംഗ് ക്ലാസും ഉണ്ടായിരിക്കും.
സോഷ്യൽമീഡിയയിൽ വൈറലാകുന്നതിന് വേണ്ടി അപകടകരമായ രീതിയിൽ റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇന്ന് പതിവാണ്. നിരവധി യുവാക്കളെയാണ് അടുത്തിടെ എംവിഡി പിടികൂടിയത്. സോഷ്യൽമീഡിയ ലൈക്കും വ്യൂസും കൂട്ടാൻ ശ്രമിക്കുന്നവരെ നിയന്ത്രിക്കാൻ സൈബർ വിംഗ് ഡിജിറ്റൽ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.
അനധികൃത റിയർ-വ്യൂ മിറർ മാറ്റം, സൈലൻസർ മാറ്റം തുടങ്ങിയ ലംഘനങ്ങളും ശിക്ഷിക്കപ്പെടുമെന്ന് എംവിഡി അറിയിച്ചു. പ്രചരിക്കുന്ന വീഡിയോയിലെ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ പരിശോധിച്ച് ഉടമയെ കണ്ടെത്തും. തുടർന്ന് റീൽസ് ഷൂട്ട് ചെയ്ത സ്ഥലവും അന്വേഷിക്കും.
അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരിൽ ഭൂരിഭാഗവും 19–30 വയസിനിടയിലുള്ളവരാണ്. നിയമലംഘനം നടത്തി പിടിയിലായവർക്കുളള ആദ്യ ക്ലാസ് ജൂൺ 26-ന് നടക്കും.


