പാലക്കാട്: ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി അഞ്ചംഗ സംഘം. പാലക്കാട് കഞ്ചിക്കോട് ആയിരുന്നു സംഭവം കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. ഇദ്ദേഹത്തെ അക്രമികൾ തടവിൽ പാർട്ടിപ്പിക്കുകയും മർദിക്കുകയും ചെയ്തു. മോചന ദ്രവ്യമായി പതിനഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു അഞ്ചംഗ സംഘത്തിന്റെ ആവശ്യം.
മെയ് 28 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അകത്തേത്തറയിൽ വെച്ച് ആണ് അഞ്ചംഗ സംഘം കാറിലെത്തി ബിനുവിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു.
ലോട്ടറി അടിച്ച തുകയിൽ നിന്നും 15 ലക്ഷം രൂപ തങ്ങൾക്ക് തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവർ ബിനുവിനെ മർദിച്ചത്. ബിനുവിന്റെ ഉടമസ്ഥതയിലുള്ള 5 കാറുകൾ സംഘത്തിലെ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. തട്ടിക്കൊണ്ട് പോയി രണ്ടുദിവസങ്ങൾക്കിപ്പുറം മെയ് 30 ന് സംഘം പുറത്തുപോയ സമയം നോക്കി ബിനു സ്ഥലത്ത് നിന്നും സാഹസികമായി രക്ഷപെടുകയായിരുന്നു. തുടർന്ന് ചാവടിയിലെ ഒരു കമ്പനിയിലേക്ക് ഓടിക്കയറിയ ബിനുവിനെ നാട്ടുകാർ പോലീസിന്റെ സഹായത്തോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടുപോകൽ സംഘത്തിന്റെ ആക്രമണത്തിൽ ബിനുവിന് കാലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഹേമാംബിക നഗർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


