മൂന്നാർ സന്ദർശിക്കാൻ ഇനി ഫീസ് നൽകണം; ജൂലൈ മുതൽ മൂന്ന് ചെക്ക് പോസ്റ്റുകൾ വരുന്നു


മൂന്നാർ: മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളിൽ നിന്ന് ജൂലായ് മുതൽ ഫീസ് ഈടാക്കാൻ പഞ്ചായത്ത് ഭരണസമിതി. അയൽപഞ്ചായത്തായ ദേവികുളം പഞ്ചായത്തുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മൂന്നാറിന്റെ പ്രവേശനകവാടങ്ങളിൽ മൂന്നിടത്ത് ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിക്കും.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പഴയ മൂന്നാർ ഹെഡ് വർക്‌സ് ഡാം, മൂന്നാർ- തേനി, മൂന്നാർ- ഉടുമലപേട്ട എന്നീ അന്തഃസംസ്ഥാന പാതകളിലുമാണ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നത്.

തമിഴ്‌നാട്ടിലെ സഞ്ചാരികളിൽ ഏറിയപങ്കും ദേവികുളം പഞ്ചായത്ത് പരിധിയിൽവരുന്ന പാതയിലൂടെ വരുന്നതിനാലാണ് അവരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് മാതൃകയിലാകും പണപ്പിരിവ്. ഇതിനായുള്ള സ്റ്റിക്കറുകൾ തയ്യാറാക്കും. ഇ-പാസ് നൽകാനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.

ചെറിയതുക മാത്രമേ സഞ്ചാരികൾക്ക് നൽകേണ്ടി വരൂ എന്നും ഇത് നിശ്ചയിച്ചിട്ടില്ലെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ പറഞ്ഞു. പഞ്ചായത്തിന് ഒരുവർഷം മാലിന്യ നിർമാർജനത്തിന് രണ്ടു കോടിയോളം രൂപ ചെലവാകുന്നുണ്ട്. പ്രവേശന ഫീസിലൂടെ സമാഹരിക്കുന്ന തുക മാലിന്യ നിർമാർജത്തിനും വിനിയോഗിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: