ബെംഗളൂരു: കാറിനുള്ളില്‍ ഐസ്ക്രീം വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ആറുവയസ്സുകാരിയെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍.
ബെംഗളൂരുവിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ജി.എൻ. മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 24-ന് നടന്ന പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേസില്‍ കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്ക നിലവില്‍ ഒളിവിലാണ്.
ദാവണഗെരെ സ്വദേശിയായ പ്രവീണിന്റെയും പ്രിയങ്കയുടെയും മകള്‍ വെണ്ണില (6) ആണ് കൊല്ലപ്പെട്ടത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
കൊലപാതകത്തിലേക്ക് നയിച്ച ആ ഐസ്ക്രീം!
സംഭവദിവസം പ്രിയങ്കയും മകള്‍ വെണ്ണിലയും മോഹനും ഒന്നിച്ച് ഷോപ്പിങ്ങിന് പോയിരുന്നു. തുടർന്ന് ഹൊസ്കോട്ടില്‍ നിന്ന് ബിരിയാണിയും ഐസ്ക്രീമും വാങ്ങി കാറില്‍ മടങ്ങുന്നതിനിടെയാണ് ദാരുണസംഭവം അരങ്ങേറുന്നത്. കുട്ടിയുടെ കൈയിലിരുന്ന ഐസ്ക്രീം അബദ്ധത്തില്‍ കാറിലെ സീറ്റിലും മാറ്റിലും വീണു. ഇതില്‍ പ്രകോപിതനായ മോഹൻ കുട്ടിയെ വഴക്കുപറഞ്ഞു.
മറ്റൊരു ഐസ്ക്രീം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടി കരയാൻ തുടങ്ങിയതോടെ നിയന്ത്രണം വിട്ട പ്രതി, കൈമുട്ടുകൊണ്ട് കുട്ടിയുടെ വയറ്റില്‍ തുടരെ തുടരെ ഇടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് നിർത്താനായി വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയുടെ കാറില്‍ നടത്തിയ ഫൊറൻസിക് പരിശോധനയും കേസില്‍ നിർണായകമായി.
അച്ഛന്റെ സംശയം; ഒടുവില്‍ സത്യം പുറത്ത്
ഈ വർഷമാദ്യം വിവാഹമോചനം നേടിയ പ്രവീണ്‍-പ്രിയങ്ക ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വെണ്ണില. മൂത്തമകള്‍ പ്രവീണിനൊപ്പമായിരുന്നു. വിവാഹമോചനത്തിന് ശേഷം പ്രിയങ്കയും സുഹൃത്തായ മോഹനും ബെംഗളൂരുവിലെ ആഡംബര വില്ലയിലായിരുന്നു താമസം.
മാർച്ച് 24-ന് മകള്‍ മരിച്ചതുമുതല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛൻ പ്രവീണ്‍ ആരോപിച്ചിരുന്നു. ഇദ്ദേഹം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണമാണ് ഒളിവില്‍ പോയ മോഹനെ ജൂണ്‍ 4-ഓടെ വലയിലാക്കാൻ സഹായിച്ചത്.
വഴിത്തിരിവുകളുള്ള പശ്ചാത്തലം
കോളേജ് കാലം മുതല്‍ പ്രിയങ്കയും മോഹനും സുഹൃത്തുക്കളായിരുന്നുവെന്ന് പ്രവീണ്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മോഹൻ, കുടുംബത്തെ ഉപേക്ഷിച്ചാണ് പ്രിയങ്കയോടൊപ്പം താമസം തുടങ്ങിയത്. ഇതേച്ചൊല്ലി മോഹന്റെ ആദ്യഭാര്യ ആഡംബര വില്ലയിലെത്തി മുൻപ് വഴക്കിട്ടിരുന്നതായും വിവരമുണ്ട്. മകള്‍ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് പ്രിയങ്കയും മോഹനും മധുരയിലേക്ക് യാത്രപോയി തിരിച്ചെത്തിയത്. നിലവില്‍ ഒളിവിലുള്ള പ്രിയങ്കയ്ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.


