പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം വായ്പയെടുത്തു കഴിഞ്ഞു.
പത്ത് കൊല്ലത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമർശനം. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ കടമെടുപ്പിൻെറ കാര്യത്തിൽ വി.ഡി.സതീശൻ സർക്കാരും പിന്നിലല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


