ഓർമ്മകളിലെ കരിവളക്കിലുക്കംപോലെ തൊട്ടുവിളിക്കുന്നചില
അനുഭവയാത്രകളുണ്ട്. കാലത്തിൻ്റെ കൽപ്പടവുകളിൽ ഇതളടർന്നപൂവിതൾ പോലെനിറമുള്ള ഇന്നലകൾ.മധുരമുള്ള ചില പൂക്കാലങ്ങൾ വരും കാല ജീവിതത്തിൻ്റെപ്രതീക്ഷകളാണ്.അവസാനിക്കാത്ത മലയാള മനസ്സിലെ ശുഭപ്രതീക്ഷകളുടെ ആവർത്തനഭംഗിയാണ് ഓണം സമ്മാനിക്കുന്നത്.
പ്രതിസന്ധികളിലെ നിരാശകളിൽ ചോർന്നുപോകാത്ത ശുഭകരമായ പുലരികളുടെ അടയാളവിശുദ്ധിയാണ് മലയാള മനസ്സിലെ ഓണം ഒത്തുചേരലിൻ്റെ, പങ്കുവയ്ക്കലിൻ്റെ മനോഹരകാലം. ഇല്ലായ്മകളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഓണകാഴ്ചകൾക്ക് എന്നും വല്ലാത്ത വർണ്ണഭംഗിയാണ്. “മാനുഷരെല്ലാരുമൊന്നുപോലെ”എന്ന സമത്വ സംസ്ക്കാരം ലോകമാകെ ഓണം കൈമാറുന്നു. ബന്ധങ്ങളുടെ ചാരുത നമ്മൾകണ്ടെറിയുന്നു.
മറ്റൊരാളെപറഞ്ഞറിയിക്കാനാവാത്ത അനുഭവ സുഖത്തിൽ തിരിച്ചറിവിൻ്റെ പുതിയ പാഠങ്ങൾ ഓണം പറഞ്ഞു തരുന്നു. കൂട്ടായ്മയുടെ, സാമൂഹ്യ ബന്ധങ്ങളുടെഭംഗിയും
ശക്തിയും ഓണത്തിൻ്റെ സവിശേഷതകളായി കാലംതിരിച്ചറിയുന്നു.
ജീവിതമെന്നും നിഴലും നിലാവും ഇടകലർ ജീവിതത്തിൽ മത, രാഷ്ട്രീയ ബോധങ്ങൾക്കപ്പുറം ഓണം സ്നേഹ സൗഹൃദങ്ങളെ വിരൽ പിടിച്ചു നടത്തുന്നു.അതുകൊണ്ടാണ് മലയാളത്തിൻ്റെ മഹാകവികളുടെ തൂലിക തുമ്പിൽ മണ്ണിലെമനുഷ്യരെ ഒന്നായിക്കണ്ട മഹാബലി പലവട്ടം അക്ഷര പുനർജന്മം നേടിയത്.
അന്നത്തിനും അറിവിനും ഓണം നൽകിയ ഓർമ്മപ്പെടുത്തലുകൾ തലമുറകൾ ഓർത്തുവയ്ക്കേണ്ടതാണ്. അന്നവും
അറിവും പങ്കിടാനും പകർന്നു നൽകാനുമുള്ളതാണെന്ന ഓണത്തിൻ്റെ ആർപ്പുവിളികൾക്കിടയിലും പുതിയകാലം വായിച്ചെടുക്കുന്നുണ്ട് .ഒത്തുചേരലിൻ്റെ തിരുമുറ്റങ്ങളിൽ കണ്ണീർ നനവായി ചില പിരിഞ്ഞുപോകലുകൾ നാം ഓർത്തെടുക്കുമ്പോഴും വേനലിൽ കുളിർമഴപോലെ നമ്മുടെ നൊമ്പരങ്ങളെ തലോടുന്നു. അതിനാൽ കണ്ണീർ നനവുകളെ വിരൽ തൊട്ട് തലോടാൻ ഓരോ ഓണക്കാലവുംമലയാളികൾക്ക് പ്രിയപ്പെട്ടതാകുന്നു.


