Headlines

ജയിൽ മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ നീക്കം; പകരം കോഴിക്കറിയും സോയാബീനും




തിരുവനന്തപുരം: ജയിലുകളിലെ ഭക്ഷണ മെനുവിൽ നിന്ന് മട്ടൻ കറിയും മീൻ കറിയും ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ നീക്കം. തടവുകാർ ഏറെ ആസ്വദിച്ചു കഴിക്കുന്ന ഈ വിഭവങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് ശുപാർശ സമർപ്പിച്ചു.
ഉയർന്ന ചെലവ്, ആരോഗ്യപരമായ കാരണങ്ങൾ, സംഭരണ ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാണിച്ചാണ് ഈ മാറ്റത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്

. മട്ടനും മീനും ഒഴിവാക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ.
പ്രധാന മാറ്റങ്ങളും സാമ്പത്തിക ലാഭവും:

* മട്ടൻ: ഒരു തടവുകാരന് ആഴ്ചയിൽ 100 ഗ്രാം മട്ടനാണ് ശനിയാഴ്ചകളിൽ നൽകിയിരുന്നത്. മട്ടൻ നൽകുന്നതിന് പ്രതിവർഷം 5.72 കോടി രൂപ ചെലവ് വരും. മട്ടന് പകരം കോഴിക്കറി നൽകിയാൽ ചെലവ് 1.26 കോടി രൂപയായി കുറയും.

* മീൻ: തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനൊപ്പം 140 ഗ്രാം മീൻ കറിയാണ് നൽകുന്നത്. ഇതിനായി 4.8 കോടി രൂപ ചെലവാകുന്നുണ്ട്. ഇതിന് പകരം സോയാബീൻ ചങ്ക്‌സും മുട്ടയും നൽകിയാൽ 3.4 കോടി രൂപ മതിയാകും.
മട്ടൻ പോലെയുള്ള റെഡ് മീറ്റുകൾ തുടർച്ചയായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നതും മെനുവിൽ മാറ്റം വരുത്താൻ അധികൃതർക്ക് പ്രേരണയായി.

1967 മുതലാണ് ജയിൽ ഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത്.
മറ്റു മെനുകൾ തുടരും:
മറ്റു ഭക്ഷണക്രമങ്ങളിൽ കാര്യമായ മാറ്റമില്ല. മാംസാഹാരം വിളമ്പുന്ന ദിവസങ്ങളിൽ സസ്യഭുക്കുകളായ തടവുകാർക്ക് അധികമായി പച്ചക്കറി വിഭവങ്ങൾ നൽകും. പ്രഭാതഭക്ഷണമായി ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവ മാറിമാറി നൽകുന്നത് തുടരും.രോഗികളായ അന്തേവാസികൾക്ക് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക ഭക്ഷണക്രമവും, പ്രധാന ആഘോഷ ദിവസങ്ങളിൽ പ്രത്യേക ഭക്ഷണവുമാണ് നൽകിവരുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: