തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇന്നും നാളെയും മഴ കനത്തേക്കും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരള-തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അറബിക്കടലിൽ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മണിക്കൂറിൽ 210 കിലോമീറ്ററോളം അതിശക്തമായ ചുഴലിക്കാറ്റിന്റെ വേഗത. മണിക്കൂറിൽ 100- 125 കിമി വരെ വേഗതയിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒമാൻ -യെമൻ തീരത്ത് അൽ ഗൈദാക്കും സലാക്കും ഇടയിൽ തേജ് കര തൊടാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി, ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കൊമോറിൻ മേഖലയിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
