കൊച്ചി: വില്പനയ്ക്കായി കൊച്ചിയിലെത്തിച്ച അഞ്ചു കോടി രൂപ വിലമതിക്കുന്ന തിമിംഗില ദഹന അവശിഷ്ടമായ ആംബർഗ്രിസ് കൊച്ചിയിൽ പിടികൂടി. കലൂരിലെ ഹോട്ടലിൽനിന്നും പാലക്കാട് സ്വദേശികളായ എൻ. രാഹുൽ, കെ.എൻ. വിശാഖ് എന്നിവരെയാണ് 8.7 കിലോ ആംബർഗ്രിസുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കൊച്ചി മേഖലാ യൂണിറ്റ് പിടികൂടിയത്.
പാലക്കാട് നിന്ന് ഇരുവരും ഇരുചക്രവാഹനത്തിലാണ് കൊച്ചിയിലെത്തിയത്. കറുകപ്പിള്ളിയിലെ ഹോട്ടലിൽ മുറിയെടുക്കാനെത്തി. തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ മുറി കിട്ടിയില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഹോട്ടലിനു സമീപമെത്തിയ ഡി.ആർ.ഐ. സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചപ്പോഴാണ് ആംബർഗ്രിസ് കണ്ടെത്തിയത്.
ചാവക്കാടുള്ള വനിതാ സുഹൃത്തിൽ നിന്നുമാണ് ഇത് ലഭിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. വില്പനയ്ക്കായാണ് കൊച്ചിയിൽ കൊണ്ടുവന്നത്. ഇടപാടുകാരൻ ഹോട്ടലിൽ എത്തുമെന്ന് അറിയിച്ചിരുന്നു. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും അന്വേഷക സംഘത്തിന് ഇടപാടുകാരന്റെ നമ്പർ ലഭിച്ചു. വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. കേസ് വനംവകുപ്പിന്റെ പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡിന് കൈമാറി.
