കോഴിക്കോട്: യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുക.
യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയിൽ അരീക്കോട് പൊലീസാണ് മൃതദ്ദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ തീരുമാനം എടുത്തത്. നാളെ രാവിലെ 11 മണിയോടെ സെമിത്തേരിയിൽവെച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം. ഇതിന് കഴഞ്ഞില്ലെങ്കിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.
ഈ മാസം നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയിൽ പനംപ്ലാവ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. തോമസും സുഹൃത്തുക്കളുമായി സംഘർഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാർ കുടുംബത്തെ അറിയിച്ചത് സംസ്കാരത്തിന് ശേഷമാണ്. തുടർന്ന് പിതാവ് അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. കേസിലെ തുടർ നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത്.