ലക്നൗ: സ്വന്തം ജന്മദിനത്തിൽ പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുഡ്ഗാവിലെ ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. നാട്ടിലേക്ക് വരുന്നതിനിടെ യുവതിയെ തടഞ്ഞുനിർത്തിയ പ്രതി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തിച്ച ശേഷം ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അടുത്ത ദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. ഇതോടെ പ്രതി യുവതിയുടെ തലയ്ക്ക് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി പിന്നീട് മരിച്ചു. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയിൽനിന്ന് യുവതിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക ഗുളികകളും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു
പ്രതിയും കൊല്ലപ്പെട്ട യുവതിയും പ്ലസ്ടു വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾക്ക് പുറമേ പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ സഹായിച്ചെന്ന് സംശയിക്കുന്ന 24കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു


