ആലപ്പുഴ : വയറുവേദനയെ തുടർന്ന് ആശുപത്രി ടോയ്ലറ്റിൽ 19 വയസുകാരി പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ചികിത്സിച്ച ഡോക്ടർമാർ. പെൺകുട്ടിയെ സംശയമുണ്ടായിരുന്നെന്നും എന്നാൽ ആർത്തവ വേദനയെന്നാണ് പെൺകുട്ടി പറഞ്ഞതെന്നും ഡോക്ടർമാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുത്ത വയറുവേദനയും നടുവേദനയുമായാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ആർത്തവസംബന്ധമായ വേദനയെന്നാണ് പറഞ്ഞത്. കുട്ടിയുടെ വയറ് കണ്ടപ്പോൾ സംശയം തോന്നിയിരുന്നു. പിരിയഡ്സ് മിസായിട്ടുണ്ടോ എന്ന് ഒരുപാട് തവണ ചോദിച്ചിരുന്നു. എന്നാൽ ആർത്തവം കൃത്യമാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് കുട്ടി പറഞ്ഞത്.
വയറ്റിൽ കൊഴുപ്പ് അടിഞ്ഞത് പോലെ സംശയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. മുമ്പ് സ്കാൻ ചെയ്തപ്പോൾ അങ്ങനെ റിപ്പോർട്ട് വന്നിരുന്നു. താൻ ഗർഭിണിയല്ല എന്ന ഉറച്ച നിലപാടിലായിരുന്നു പെൺകുട്ടിയെന്നും ഡോക്ടർ പറഞ്ഞു.
ഒബ്സർവേഷനിൽ നിൽക്കുമ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അസിസ്റ്റന്റുമാരും ഡോക്ടർമാരും കെട്ടിടത്തിന്റെ പുറകിൽ പോയി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോക്ടർമാർ പറഞ്ഞു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് 19 കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.


