രാജ്യത്ത് പുതിയ തലമുറ കറൻസിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കൂടുതൽ ഈടുനിൽക്കുന്നതും കള്ളനോട്ടുകൾ തടയാൻ നൂതന സുരക്ഷാ സംവിധാനങ്ങളുള്ളതുമായ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ചെറിയ മൂല്യമുള്ള നോട്ടുകളായ 10 രൂപയും 20 രൂപയുമാണ് പുറത്തിറക്കുക.
10, 20 രൂപ നോട്ടുകളിൽ തുടക്കം
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം 10 രൂപയുടെയും 20 രൂപയുടെയും പോളിമർ നോട്ടുകളാണ് വിപണിയിലെത്തുക. ഈ പരീക്ഷണത്തിന്റെ ഫലങ്ങൾ വിലയിരുത്തിയ ശേഷം 2027 മുതൽ പോളിമർ കറൻസികൾ വ്യാപകമായി പുറത്തിറക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ പുതിയ തലമുറ കറൻസി സംവിധാനത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
നിലവിലെ നോട്ടുകൾ അസാധുവാകുമോ?
പോളിമർ നോട്ടുകൾ വരുന്നതോടെ നിലവിലുള്ള കടലാസ് നോട്ടുകൾ പിൻവലിക്കുകയോ അസാധുവാക്കുകയോ ചെയ്യില്ല.
പുതിയ പോളിമർ നോട്ടുകളും നിലവിലെ പേപ്പർ നോട്ടുകളും ഒരുമിച്ച് വിനിമയത്തിൽ തുടരും. അതിനാൽ പഴയ നോട്ടുകൾ മാറ്റാൻ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ആഗോള ടെൻഡറി ലൂടെനടപടികൾവേഗത്തിൽ
പോളിമർ നോട്ടുകൾ അച്ചടിക്കാൻ ആവശ്യമായ പ്രത്യേക പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകൾ വിതരണം ചെയ്യുന്നതിനായി ആർബിഐയുടെ നോട്ട് അച്ചടി വിഭാഗം ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ഈടുനിൽക്കുന്ന, വെള്ളത്തെയും അഴുക്കിനെയും പ്രതിരോധിക്കുന്നതും കള്ളനോട്ടുകൾ നിർമ്മിക്കുന്നത് ദുഷ്കരമാക്കുന്ന നൂതന സുരക്ഷാ സംവിധാനങ്ങളുള്ള പോളിമർ ഷീറ്റുകൾ വിതരണം ചെയ്യാനാണ് കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.
എന്താണ് പോളിമർ നോട്ടുകളുടെ പ്രത്യേകത?
സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് നിരവധി ഗുണങ്ങളുണ്ട്.
കൂടുതൽ കാലം ഈടുനിൽക്കും.
വെള്ളവും അഴുക്കും എളുപ്പത്തിൽ ബാധിക്കില്ല.
പെട്ടെന്ന് കീറിപ്പോകില്ല.
നൂതന സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കഴിയും.
കള്ളനോട്ടുകൾ നിർമ്മിക്കുന്നത് കൂടുതൽ ദുഷ്കരമാകും.
നിരവധി രാജ്യങ്ങളിൽ വിജയകരം
ഓസ്ട്രേലിയ, കാനഡ, യുകെ, ന്യൂസിലൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങൾ വർഷങ്ങളായി പോളിമർ കറൻസികൾ വിജയകരമായി ഉപയോഗിച്ചുവരുന്നു. ഇതേ മാതൃക ഇന്ത്യയിലും പരീക്ഷിക്കാനാണ് ആർബിഐയുടെ തീരുമാനം.


