മലപ്പുറം : വങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിൽ വൻ കവർച്ച. ഉടമയെ ആക്രമിച്ച് എട്ടുപവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷാപ്പുടമയെയും ജീവനക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. ഷാപ്പിലെത്തിയ പ്രതികൾ ഏകദേശം രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ജീവനക്കാരും ഉപഭോക്താക്കളും കുറഞ്ഞ സമയം നോക്കി കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ആക്രമണം.
ഷാപ്പിലെ ജീവനക്കാരനെ ബലമായി അടുക്കളയിൽ തള്ളിയിട്ട് പൂട്ടിയിട്ട ശേഷമാണ് പ്രതികൾ ഉടമയെ ആക്രമിച്ചത്. മൽപ്പിടുത്തത്തിനിടെ ഉടമയുടെ കഴുത്തിൽ കിടന്ന എട്ടുപവനോളം വരുന്ന സ്വർണ്ണമാല സംഘം പൊട്ടിച്ചെടുത്തു. ഉടമയുടെ മൊബൈൽ ഫോണും കവർന്നാണ് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞത്.
സംഭവത്തിൽ കോളത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർക്ക് നിസ്സാര പരിക്കുകളാണുള്ളത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഷാപ്പിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചുമാണ് പ്രതികൾക്കായി പോലീസ് വലവിരിച്ചിരിക്കുന്നത്.


