തിരുവനന്തപുരം :തുടർച്ചയായി ആറുമാസം റേഷൻ കടകളിൽനിന്ന് ധാന്യങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശം നൽകി. പ്രതിമാസം ശരാശരി 17.65 ലക്ഷംപേർ കേരളത്തിൽ റേഷൻ വിഹിതം കൈപ്പറ്റുന്നില്ല. ഇത്തരം സൈലന്റ്കാർഡ് ഉടമകളെ കണ്ടെത്താനുള്ള നടപടികൾ വൈകാതെ ശക്തമാകുമെന്നാണ് വിവരം. റേഷൻ വിഹിതം തടസപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ(ഇകെവൈസി അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്.
ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം റേഷൻകാർഡ് എടുക്കുകയും, എന്നാൽ റേഷൻ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം. കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് ഇതു സംബന്ധിച്ച് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ താത്കാലികമായി നിർജീവമാകുന്നതോടെ, അവർക്ക് ഒക്ടോബർ 1 മുതൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സൗജന്യ അല്ലെങ്കിൽ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ല.
അതേസമയം ഇവിടെ കാർഡുകൾ പൂർണ്ണമായും റദ്ദാക്കുന്നില്ല. താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റേഷൻ കടകൾ വഴിയുള്ള സേവനങ്ങൾ നിലയ്ക്കും. കാർഡുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വ്യാജഗുണഭോക്താക്കളെ ഇല്ലാതാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതിനാൽ,നിശ്ചിതസമയപരിധിക്കുള്ളിൽ ഇകെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ കാർഡ് പൂർണ്ണമായും റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
കേരളത്തിൽ മുൻഗണനാ വിഭാഗങ്ങളിലെ (മഞ്ഞ, പിങ്ക്)ഭൂരിഭാഗം പേരുടെയും മസ്റ്ററിങ് ഇതോടകം പൂർത്തിയായിട്ടുണ്ട്. കാർഡിൽ എന്തെങ്കിലും ഇകെവൈസി അപ്‌ഡേഷൻ തീർപ്പാക്കാനുണ്ടെങ്കിൽ അത് റേഷൻ കടകൾ വഴി നേരിട്ട് ചെയ്യാൻ ശ്രദ്ധിക്കുക.


