ന്യൂഡൽഹി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് പൂവ് വാങ്ങാൻ നിർബന്ധിക്കുന്നത് കുറ്റമാകാമെന്ന് സുപ്രീം കോടതി. പോക്സോ നിയമത്തിന്റെ പരിധിയിലാണ് ഇത്തരം കുറ്റങ്ങൾ വരിക. വിദ്യാർത്ഥിനിയോട് പൂക്കൾ സ്വീകരിക്കാൻ പൊതുമധ്യത്തിൽ വച്ച് അധ്യാപകൻ നിർബന്ധിച്ചതിലാണ് സുപ്രീം കോടതി ഇടപെട്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം കുറ്റാരോപിതനായ അധ്യാപകൻ്റെ സ്ഥാനമാനങ്ങളെ ഇത് ബാധിക്കാനിടയുള്ളതിനാൽ തെളിവുകൾ കർശനമായി പരിശോധിക്കുന്നതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഇതുകൂടാതെ പെൺകുട്ടിയെ ഉപയോഗിച്ച് അധ്യാപകനെ പ്രതിയാക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെ അധ്യാപകനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച തമിഴ്‌നാട് വിചാരണ കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, സന്ദീപ് മേഹ്ത, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.
കേസിൽ അധ്യാപകൻ്റെ നിലയും വിലയും അപകടത്തിലാകുന്നത് കണക്കിലെടുത്ത് ശിക്ഷ റദ്ദാക്കി. അതേസമയം,ലൈംഗികാരോപണങ്ങൾ ഉൾപ്പടെയുള്ള കേസുകളിൽ കൃത്യമായി വിധി പറയേണ്ടതിൻ്റെ ആവശ്യകത ബെഞ്ച് ഊന്നിപ്പറഞ്ഞു. ‘ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിലുണ്ടാക്കാൻ സാധ്യതയുള്ള വലിയ ഭീഷണികളെ മുന്നിൽക്കണ്ട് അധ്യാപകന് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തോട് പൂർണമായും യോജിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ ഉപദ്രവിക്കുന്ന പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്,’ കോടതി ചൂണ്ടിക്കാട്ടി

