ലഖ്നൗ: 2004 ലെ യുപി മദ്രസ എജ്യൂക്കേഷൻ ആക്‌ട് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഈ നിയമം മതേതരത്വത്തിൻ്റെ ലംഘമാണെന്നു വിലയിരുത്തിയ ഹൈക്കോടതി വിദ്യാർഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്നു സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
അൻഷുമാൻ സിങ് റാത്തോഡ് എന്ന വ്യക്തി സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി നിർദേശം. ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാർഥിയും ആണ് ഹർജി പരിഗണിച്ചത്.
യുപി മദ്രസ ബോർഡിന്റെ നടപടികളെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മദ്രസ മാനേജ്‌മെൻറിനേയും എതിർത്തുകൊണ്ടുള്ള കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്.
സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ യോഗി സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വിധി വന്നിരിക്കുന്നത്.
മദ്രസകൾക്ക് വിദേശത്തുനിന്ന് ഫണ്ട് വരുന്നുണ്ടെന്നാരോപിച്ച യു പി സർക്കാർ ഇത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്‌തിരുന്നു.

