തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ പ്രഖ്യാപിച്ച ഡൽഹി സമരത്തിന് പ്രവർത്തകരെ എത്തിക്കാൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. 22 ബോഗികളുള്ള ട്രെയിനിനായി റെയിൽവേയ്ക്ക് മുൻകൂറായി നൽകിയ 10 ലക്ഷം രൂപയും തിരിച്ചുനൽകി. സമരം തടസ്സപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ് ട്രെയിൻ റദ്ദാക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു
സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിലാണ് സിപിഐയുടെ സമരം. കേരളത്തിൽനിന്നുള്ള പ്രവർത്തകരെ പ്രത്യേക ട്രെയിനിൽ ഡൽഹിയിലെത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി 10 ലക്ഷം രൂപ റെയിൽവേയ്ക്ക് മുൻകൂറായി നൽകിയിരുന്നു.
എന്നാൽ പ്രത്യേക ട്രെയിൻ റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തിയതായി ബിനോയ് വിശ്വം പറഞ്ഞു. ഇന്നലെയാണ് പണം തിരിച്ചെത്തിയത്. ഏതോ ഒരു അക്കൗണ്ടിൽനിന്നാണ് 10 ലക്ഷം രൂപ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിൻ റദ്ദാക്കിയതോടെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സിപിഐ വ്യക്തമാക്കി. കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനെ ചെറുത്ത് മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പ്രവർത്തകരെ ഡൽഹിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി


