ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ വിദ്യാർത്ഥിനി അറസ്റ്റിൽ. സുരഭി കുമാരിയാണ് അറസ്റ്റിലായത്. റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (റിംസ്) ഒന്നാംവർഷം എംബിബിഎസ് വിദ്യാർത്ഥിനി ആണ് സുരഭി കുമാരി. ഇതോടെ കേസിൽ സിബിഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം 16 ആയി.
ചോദ്യപ്പേപ്പർ ചോർത്തിയ എൻജിനിയർ പങ്കജ് കുമാറിനൊപ്പം ചേർന്ന്, തട്ടിപ്പ് നടത്തിയ വിദ്യാർഥികൾക്ക് ഉത്തരങ്ങൾ തയാറാക്കി നൽകിയതിനാണ് സുരഭിയെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷം സുരഭിയെ സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നീറ്റ് പരീക്ഷ നടന്ന മേയ് 5ന് ഹസാരിബാഗിൽ തട്ടിപ്പുനടത്തിയ വിദ്യാർഥികൾക്ക് ഉത്തരം പറഞ്ഞുനൽകാൻ നിയോഗിക്കപ്പെട്ടതിൽ അഞ്ചാമത്തെ ആളാണ് സുരഭിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 4 പേരെ വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ജംഷഡ്പുർ എൻഐടിയിൽനിന്ന് 2017ൽ സിവിൽ എൻജിനിയറിങ് പാസായ പങ്കജ് കുമാർ (ആദിത്യ) ആണ് ഹസാരിബാഗിലെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ കസ്റ്റഡിയിൽനിന്ന് നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് നിഗമനം.

