മുംബൈ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പോക്സോ ആക്ട് പ്രകാരമാണ് ഇരുപത്തിയൊന്നുകാരന് എതിരെ കേസെടുത്തിരിക്കുന്നത്.
മുബൈയിലെ വാക്കോലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് പ്രതി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ കാണാതായിതിനെത്തുടർന്ന് ഓഗസ്റ്റ് 15-ന് വീട്ടുകാർ തിരച്ചിലാരംഭിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നില്ല. പിന്നീട് പീഡനത്തിനിരയായ പെൺകുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയെത്തുകയും നേരിട്ട കാര്യങ്ങൾ വീട്ടുകാരുമായി പങ്കുവയ്ക്കുകയുമായിരുന്നു.

