കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിനിയുടെ പരാതിയിലാണ് കളമശ്ശേരി പൊലീസ് മേരി ദീനയെ അറസ്റ്റ് ചെയ്തത്. തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്.
ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മേരി തയ്യാറായില്ല. തുടർന്നാണ് പണം തൃപ്പൂണിത്തുറ സ്വദേശിനി കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിംഗ് സി.ആറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ മാഹിൻ, ഷിബു, വെൽമ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മേരി ദീന പിടിയിലായത്. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.



