അഹമ്മദാബാദ്: ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്നു. അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുജറാത്തിലെ ആനന്ദിൽ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമ്മിക്കുകയായിരുന്ന പാലമാണ് തകർന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആനന്ദ് പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തി.
നാഷനൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
