ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍



      

മുട്ടം : ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം ജി എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയുമായ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിനിയും പത്തനാപുരം സ്വദേശിനിയുമായ അക്സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. എന്നാല്‍ പരിസരത്ത് ആരെയും കണ്ടെത്തിയില്ല. അരുവിക്കുത്തിലേക്ക് രാസവസ്തു ഒഴുകുന്നത് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ചാനല്‍ സംഘം മടങ്ങി. വൈകിട്ട് നാല് മണിക്ക് ഇവര്‍ വീണ്ടും എത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി. തുടര്‍ന്ന് പ്രദേശവാസിയായ സിനാജിനോട് വിവരം പറഞ്ഞു. ഇദ്ദേഹം വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

പൊലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്. ഫോണില്‍ വന്ന കോള്‍ പൊലീസ് എടുത്തതോടെയാണ് കാണാതായത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെയാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസ് അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേന നടത്തിയ തിരച്ചിലില്‍ ആദ്യം ഡോണലിന്റെയും തൊട്ടുപിന്നാലെ അക്‌സയുടെയും മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: