കൊല്ലം: കൊല്ലത്ത് വള്ളംമറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മകനൊപ്പം കുടിവെള്ളം ശേഖരിക്കാൻ വള്ളത്തിൽ മറുകരയിലേക്ക് പോകവെയാണ് യുവതി അപകടത്തിൽപെട്ടത്. മകൻ നീന്തി രക്ഷപെട്ടു. കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സന്ധ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് സന്ധ്യയും മകനും ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തിൽ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. സന്ധ്യയ്ക്ക് നീന്തലറിയില്ലായിരുന്നു. വള്ളം മറിഞ്ഞതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സന്ധ്യയുടെ ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മകൻ രക്ഷപ്പെട്ടു. നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു.
വറയിൽ പൈപ്പിൻ്റെ പണി നടക്കുന്നതിനാൽ തുരുത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ആയിരത്തോളം വീടുകളാണ് പ്രദേശത്തുള്ളത്. പൈപ്പ് വെള്ളമാണ് ഏക ആശ്രയം. കഴിഞ്ഞ ഞായറാഴ്ച്ചയാണ് അവസാനം കുടിവെള്ളം വന്നത്. അതിന് ശേഷം ഇതുവരേയും വെള്ളമെത്താത്ത സാഹചര്യത്തിലാണ് സന്ധ്യ മകനൊപ്പം വെള്ളമെടുക്കാൻ മറുകരയിലേക്ക് പോയത്.

