തിരുവനന്തപുരം: വ്യാജ രേഖകളുണ്ടാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻ തുകയുടെ തിരിമറി ഇയാൾ നടത്തിയത്. അജയ്കുമാറിനെതിരെ 1.62 കോടി രൂപയുടെ സമ്പത്തിക ക്രമക്കേടാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു

2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി നോക്കിവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക. ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജ രേഖകളുണ്ടാക്കുകയും വ്യാജ ഒപ്പിട്ടും ലോൺ അനുവദിച്ചാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പൊലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്. ബാങ്കിലെ ക്രമക്കേട് ആരോപിച്ച് ബ്രാഞ്ചിലേക്ക് സിപിഎം, എഐവൈഎഫ് എന്നീ സംഘടനകളും, ഹെഡ് ഓഫീസിലേക്ക് എൽഡിഎഫ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര സമരത്തെ തുടർന്നാണ് ബാങ്ക് സെക്രട്ടറി പോലീസിൽ പരാതി നൽകിയത്. കോൺഗ്രസ് ചിറയിൻകീഴ് മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ പ്രസിഡന്റായിട്ടുള്ള ഭരണ സമിതിയാണ് ബാങ്കിൽ അധികാരത്തിലുള്ളത്.
