തിരുവനന്തപുരം: നെയ്യാർ ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹക്കുട്ടികൾ ഓടിക്കളിക്കുന്ന മനോഹര ദൃശ്യങ്ങളും കാണാൻ വഴിയൊരുങ്ങുന്നു. തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ലയൺ സഫാരി പാർക്ക് തുറക്കാൻ നടപടികൾ ആരംഭിച്ചു. നെയ്യാർ ഡാമിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന പാർക്കിന് സിംഹങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു വേണ്ട വന വിസ്തൃതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേന്ദ്രം, പാർക്കിന്റെ അംഗീകാരം റദ്ദാക്കിയത്. എന്നാൽ, പാർക്ക് വിണ്ടും തുറന്നു നൽകണമെന്ന നിരന്തര ആവശ്യത്തിനു പിന്നാലെ, കൂടുതൽ സ്ഥലം തയാറാക്കിയാൽ അനുമതി നൽകാമെന്ന് കേന്ദ്ര മൃഗശാലാ അതോറിറ്റി കഴിഞ്ഞ ദിവസം സ്ഥലം എംഎൽഎക്ക് മറുപടിക്കത്ത് നൽകിയതോടെയാണ് പാർക്ക് തുറക്കാൻ വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. സ്വദേശികളും വിദേശികളുമായി ധാരാളം സന്ദർശകർ എത്തിയിരുന്ന കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്കായ നെയ്യാർ തന്നെയാണ് ഏഷ്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്കുമെന്ന് അധികൃതർ പറയുന്നു. 1984ൽ സ്ഥാപിച്ച ഈ പാർക്കിൽ പ്രത്യേകം കമ്പിവേലിയാൽ തീർത്ത കൂട്ടിലായിരുന്നു സിംഹങ്ങളെ പാർപ്പിച്ചിരുന്നത്. ഡാമിൽ നിന്നും ടിക്കറ്റെടുത്താൽ ബോട്ടിൽ ദ്വീപിലേക്കെത്തി വനം വകുപ്പിൻ്റെ പ്രത്യേക വാഹനത്തിൽ സിംഹങ്ങളെ അടുത്തു കാണാമായിരുന്നു. പട്ടികവർഗ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ള 62 ദിവസ വേതന ജീവനക്കാർ ജോലി ചെയ്യുന്ന നെയ്യാർ വന്യജീവി സങ്കേതത്തിലെ പ്രധാന വരുമാന സ്രോതസായിരുന്നു ലയൺ സഫാരി പാർക്ക്. ഈ വന്യജീവി സങ്കേതത്തിലെ ശരാശരി ടൂറിസം വാർഷിക വരുമാനം ഒരു കോടി 24 ലക്ഷം രൂപയായിരുന്നത് പാർക്കിന്റെ പ്രവർത്തനം നിലച്ചതോടെ ഇപ്പോൾ 18 ലക്ഷം രൂപയായി ചുരുങ്ങി. വരുമാനം കുറഞ്ഞതിനാൽ ദിവസ വേതന ജീവനക്കാരുടെയും സമീപത്തെ കച്ചവടക്കാരുടെയും ജീവിതം പ്രതിസന്ധിയിലായി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും അനുമതി നേടി സന്ദർശകർക്കായി എത്രയും വേഗം പാർക്ക് തുറന്നു നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്.
