ആശുപത്രിയിൽ നിന്ന് പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും കുറ്റവാളി രക്ഷപ്പെട്ടെന്ന് പരാതി. മധ്യപ്രദേശിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജയിലിൽ വച്ച് കാലിന് പരിക്കേറ്റ കുറ്റവാളിയെ ആശുപത്രിയിൽ കൊണ്ട് പോയി തിരിച്ച് കൊണ്ട് വരുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥർ മസാജ് സെൻ്ററിൽ കയറി. പോലീസ് ഉദ്യോഗസ്ഥർ മസാജ് ചെയ്യുന്നതിനിടെ കുറ്റവാളി സ്പാ സെൻ്ററിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉദ്യോഗസ്ഥരുടെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
സ്പാ സെൻ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർ മസാജിനായി കയറുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഡിസംബർ 30ന് മണ്ഡി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള നഗ്‌ഡയിലെ മദ്യ വ്യവസായിയുടെ വീട്ടിൽ നിന്നും 18 ലക്ഷം കവർന്ന കേസിൽ രോഹിത് ശർമ്മ എന്ന മോഷ്ടാവാണ് ജയിൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇയാൾ ഉജ്ജയിൻ ജില്ലയിലെ ഖച്രോദ് സബ് ജയിൽ തടവിലായിരുന്നു.
തടവിലിരിക്കെ രോഹിത് ശർമ്മയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ചീഫ് ജയിൽ ഗാർഡ് രാജേഷും ഗാർഡ് നിധിനും ചേർന്ന് രോഹിത് ശർമ്മയുമായി ഖച്രോദ് സർക്കാർ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിലെത്തിയ മൂന്ന് പേരും ചികിത്സ കഴിഞ്ഞ് 12.30 ഓടെ മടങ്ങി. തിരിച്ച് പോകും വഴി റത്ലം മനോഹര് ഗാലിയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ഒരു സ്പായിലേക്ക് ജയിൽ ഉദ്യോഗസ്ഥർ മസാജിനായി കയറി. ജയിൽ ഉദ്യോഗസ്ഥർ മസാജ് ആസ്വദിക്കുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുകയായിരുന്നു.
ആറ് മണിക്കൂറാണ് കുറ്റവാളി രക്ഷപ്പെട്ട വിവരം ജയിൽ ഉദ്യോഗസ്ഥർ, തങ്ങളുടെ മേധാവികളെ അറിയിക്കുന്നത്. പിന്നാലെ ഉജ്ജയിനി എസ് പി പ്രദീപ് ശർമ്മ ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു.
