കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ദമ്പതികളുടെ മകൾ ബിന്ദു അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെയോടെയാണ് എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടമുണ്ടായത്. തമ്പിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.ആംബുലൻസ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലൻസിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്. ലോറിയിൽ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.
