ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരന്‍ അറസ്റ്റില്‍. ‘വിസിറ്റ് പൊഖാറ ഇയർ 2025’ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി കമലേഷ് കുമാറെന്ന ഇന്ത്യന്‍ പൗരനാണെന്ന് പോലീസ് വ്യക്തമാക്കി.
ഫെബ്രുവരി 15ന് രണ്ട് സെറ്റ് ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചാണ് അപകടം. ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വൈദ്യുത സ്വിച്ച് വഴി മെഴുകുതിരികൾ തെളിച്ചു. ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തീപിടിച്ചത് ഈ മെഴുകുതിരികളില്‍ നിന്നാണെന്നാണ് നിഗമനം. സംഭവത്തിൽ ബിഷ്ണു പൗഡലിന് പുറമെ പൊഖാറ മെട്രോപൊളിറ്റൻ സിറ്റി മേയർ ധനരാജ് ആചാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്.കാഠ്മണ്ഡുവിലെ കീർത്തിപൂർ ബേൺ ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച ഇരുവരേയും ഡിസ്ചാർജ് ചെയ്തു, ആചാര്യ കുറച്ച് ദിവസത്തേക്ക് മെഡിക്കൽ മേൽനോട്ടത്തിൽ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി രമേഷ് ലേഖക് വിഷയം അന്വേഷിക്കാൻ അന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു.
