പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ നേരിട്ടത് ക്രൂര മർദനം. പാലക്കാട് കൊല്ലങ്കോട് സ്വദേശി അബ്ബാസാണ് ക്രൂര മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കസബ പോലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
കേസിനാസ്പദമായ സംഭവമുണ്ടായത് മാർച്ച് 1ന് വൈകിട്ട് 4.30നാണ്. പ്രതികൾ ഓട്ടം വിളിച്ച ശേഷം കാട്ടിലേക്ക് പോകാനായി ആവശ്യപ്പെടുകയായിരുന്നു. എന്തിനാണ് കാട്ടിലേക്ക് പോകുന്നതെന്ന് അബ്ബാസ് ചോദ്യം ചെയ്തതോടെ ഭീഷണിപ്പെടുത്തുകയും കഴുത്തിന് പിടിച്ച് മർദിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ നിർബന്ധിച്ച് കാടിനടുത്ത് ഓട്ടോ എത്തിക്കുകയും കൂടുതൽ പേരെ വിളിച്ചു വരുത്തി മർദിക്കുകയുമായിരുന്നു. ഏകദേശം 12ഓളം പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് അബ്ബാസ് പറഞ്ഞത്. കഞ്ചാവ് കടത്താനാണ് സംഘം പോകുന്നതെന്ന് അറിഞ്ഞതിനെത്തുടർന്ന് പറ്റില്ലെന്ന് പറഞ്ഞതോടെയായിരുന്നു മർദനം.
