ഊട്ടി: പേരാറിന് സമീപം വന്യമൃഗത്തിൻ്റെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പൊമ്മന്‍ സ്വദേശി ഗോപാലൻ്റെ ഭാര്യ അഞ്ജലൈ (52) ആണ് മരിച്ചത്. തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്ന് വന്യമൃഗം ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ബുധനാഴ്ച ജോലിക്ക് പോയ അഞ്ജലൈ തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 20 മീറ്ററോളം ദൂരം വലിച്ചിഴച്ചതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.
വനംവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഏത് മൃഗമാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനാകൂ. മുന്‍കരുതല്‍ എന്ന നിലയില്‍ ഈ ഭാഗത്തെ തോട്ടങ്ങളില്‍ ഞായറാഴ്ച വരെ തൊഴിലാളികള്‍ വരരുതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
