നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍



അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. ഡോക്ടര്‍ റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു.

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ഡോ. റാം ഒളിവില്‍ താമസിക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് ആന്ധ്ര കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവന്നിരുന്നത്.

അതിനിടെ ഡോ. റാം ബംഗളൂരുവിലേക്ക് എത്തിയതായും സൂചന ലഭിച്ചു. ബംഗളൂരുവിലെ ഒരു ഫ്‌ലാറ്റില്‍ റാമിന്റെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. ഇവിടേക്ക് റാം എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം ബംഗളൂരുവിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കുടക് ഭാഗത്ത് ഡോക്ടര്‍ റാം എത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുടകില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ വലയിലാക്കിയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമായാണ് ഡോക്ടര്‍ റാം ഒളിവില്‍ താമസിച്ചിരുന്നത്. ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഡോക്ടര്‍ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണയാണ് റാമിന് തുണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 10 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: