അലഹബാദ്: സ്ത്രീകളുടെ സ്തനങ്ങളിൽ സ്പർശിക്കുന്നതും പാന്റ്സ് അഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്ത്രീകളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വ്യക്തമാക്കി. പോക്സോ കേസ് ചുമത്തിയതിനെതിരെ രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശം.
സ്ത്രീകളുടെ സ്നങ്ങളിൽ സ്പർശിക്കുന്നതോ പാന്റ്സ് അഴിക്കാൻ ശ്രമിക്കുന്നതോ വലിച്ചിഴയ്ക്കുന്നതോ ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗ ശ്രമവും ബലാത്സംത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര കൂട്ടിച്ചേർത്തു.
പവൻ, ആകാശ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിവാദ ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. 2021ലാണു സംഭവം നടന്നത്. ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ ഇരുവരും അവളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെൺകുട്ടിയെ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ സമൻസ് അയച്ച കീഴ്കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗശ്രമം കുറ്റാരോപിതർക്കു മേൽ ചുമത്തണമെങ്കിൽ അവർ തയാറെടുപ്പുഘട്ടത്തിൽനിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായൺ മിശ്ര ചൂണ്ടിക്കാട്ടി